സി. കവിൻ സെൽവ ഗണേഷ് (26)
ചെന്നൈ: തമിഴ്നാട്ടിൽ ആവർത്തിച്ച് ദുരഭിമാനക്കൊലകൾ. തിരുനല്‍വേലിയില്‍ ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ഐരാല്‍ സ്വദേശിയായ സി. കവിൻ സെൽവ ഗണേഷ് (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ സുർജിത് എന്ന ഇരുപത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനുശേഷം പാളയങ്കോട്ട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു കവിൻ ഗണേഷ് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ തിരുനെല്‍വേലി കെടിസി നഗറിൽ സിദ്ധചികിസാ കേന്ദ്രത്തിനു സമീപം നിൽക്കുകയായിരുന്ന കെവിനെ പ്രതിയായ സുർജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
സഹോദരിയോടുള്ള അടുപ്പം അവസാനിപ്പിക്കാന്‍ പലതവണകളായി അവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കീഴടങ്ങിയ പ്രതി മൊഴി നൽകിയതായി പൊലീസ് പറയുന്നു.
അതേസമയം, പ്രതിയായ സുര്‍ജിത്തിന്‍റെ അച്ഛന്‍ ശരവണനും അമ്മ കൃഷ്ണകുമാരിയും പൊലീസ് സബ് ഇന്‍സ്പെക്റ്റർമാരാണെന്നും, കെവിൻ ദളിതനായതുകൊണ്ട് ഇവരും ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു.
തുടർന്ന് കെവിന്‍ കുമാറിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ ബിഎൻഎസ്, എസ്‌സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളും സുര്‍ജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.