കെഎൻ ട്രേഡിങ് മാനെജിങ് ഡയറക്റ്റർ കെ.എൻ. അബ്ദുൾ ഗഫൂർ, ഡയറക്റ്റർമാരായ ഫാരിസ് അൽ കാസിമി, ഫാഹിം അൽ കാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദുബായ്: യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉത്പന്നങ്ങൾ തട്ടിയെടുക്കുകയും കോടതി വിധി മറികടക്കാൻ കമ്പനി പൂട്ടി പുതിയ പേരിൽ ബിസിനസ് തുടങ്ങുകയും ചെയ്ത ഇന്ത്യൻ കമ്പനിക്കെതിരേ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി.
കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ കെഎൻ ട്രേഡിങ് ആണ് തങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരേ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിനി ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവരാണ് തട്ടിപ്പ് ആരോപണം നേരിടുന്ന സ്ഥാപനത്തിന്‍റെ ഉടമകൾ എന്ന് കെഎൻ ട്രേഡിങ് മാനെജിങ് ഡയറക്റ്റർ കെ.എൻ. അബ്ദുൾ ഗഫൂർ, ഡയറക്റ്റർമാരായ ഫാരിസ് അൽ കാസിമി, ഫാഹിം അൽ കാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ആസ്ഥാനമായുള്ള കെഎൻ ട്രേഡിങ് കമ്പനിയുമായി 2021 സെപ്റ്റംബറിലാണ് കമ്പനി അധികൃതർ കരാറിലേർപ്പെടുന്നത്. ഈ കരാറിന്‍റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുതന്ന ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉത്പന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നു.
പണം ബാങ്ക് വഴി അയച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാൻ പ്രതികൾ വ്യാജമായി നിർമിച്ച ബാങ്ക് ട്രാൻസ്ഫർ രേഖ (ബാങ്ക് റെസീപ്റ്റ്) കെഎൻ ട്രേഡിങ് കമ്പനിക്ക് വാട്സാപ്പ്, ഇമെയിൽ വഴി അയച്ചു.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക എത്തിയിട്ടില്ലെന്ന് ബോധ്യമായ മാനെജ്‌മന്‍റ് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികൾ നൽകിയ ബാങ്ക് രേഖ പൂർണമായും വ്യാജമായി ചമച്ചതാണെന്ന് മനസിലായത്. ബാങ്കിൽ നിന്ന് ലഭിച്ച ഔദ്യോഗിക സ്ഥിരീകരണവും പ്രതികളുടെ വഞ്ചന വ്യക്തമാക്കുന്നതായിരുന്നു.
സാമ്പത്തിക വഞ്ചന വ്യക്തമായതിനെത്തുടർന്ന് ആദ്യം ദുബായ് ചേംബറിനെ സമീപിച്ചു. അവർ പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്ന് കെഎൻ ട്രേഡിങ് കമ്പനി ദുബായ് സിവിൽ കോടതിയെ സമീപിക്കുകയും, കോടതി രേഖകൾ വിശദമായി പരിശോധിച്ച് കെഎൻ ട്രേഡിങ്ങിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു.
എന്നാൽ, പ്രതികൾ തങ്ങളുടെ ദുബായിലെ കമ്പനി ധൃതിപിടിച്ച് പൂട്ടുകയും ഇതേ ആളുകൾ ചേർന്ന് മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാന ബിസിനസ് സ്ഥാപനം ആരംഭിക്കുകയുമായിരുന്നു എന്ന് അബ്ദുൾ ഗഫൂർ പറഞ്ഞു. ഈ നീക്കത്തിനെതിരെയാണ് കമ്പനി ഇപ്പോൾ ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതി നൽകിയിരിക്കുന്നത്.