വാട്സാപ്പിൽ ഒരു ഫയൽ ഡൗൺലോഡ് ചെയ്തു; സിഎക്കാരന് നഷ്ടപ്പെട്ടത് 75,000 രൂപ, തട്ടിപ്പുസംഘം പിടിയിൽ
ന്യൂഡൽഹി: വാട്സാപ്പിൽഒരു ഫയൽ ഡൗൺലോഡ് ചെയ്തത് മാത്രമേ ഓർമയുള്ളൂ. ഡൽഹി സ്വദേശിയായ സിഎക്കാരന്‍റെ അക്കൗണ്ടിൽ നിന്ന് ചോർന്നത് 75,000 രൂപ. കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡിൽ നിന്നുമാണ് 75,694 രൂപയ്ക്ക് തട്ടിപ്പുകാരൻ ഓൺലൈൻ പർച്ചേസ് ചെയ്തത്. തട്ടിപ്പു സംഘത്തെ സൈബർ സെൽ പിടികൂടി. അഭിഷേക് കുമാർ ഝാ, ആശിഷ് കുമാർ ഓജ, വിവേക് കുമാർ , ഇക്രാർ എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പു സംഘത്തിലുള്ളവർ മുൻപ് ക്രെഡിറ്റ് കാർഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. അതു കൊണ്ടു തന്നെ അവർക്ക് കസ്റ്റമറുടെ ഡേറ്റ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഇവർ കോട്ടക്ക് മഹീന്ദ്ര ബാങ്കിന്‍റെ എന്ന പേരിൽ ഒരു വ്യാജ മൊബൈൽ ആപ്പ് ഉണ്ടാക്കി. എപികെ ഫയലിന്‍റെ രൂപത്തിലായിരുന്നു മൊബൈൽ ആപ്പ്.
പിന്നീട് വ്യാജ സിം കാർഡ് ഉപയോഗിച്ച് ബാങ്ക് ജീവനക്കാർ എന്ന പേരിൽ ഉപയോക്താക്കളെ ബന്ധപ്പെടുകയായിരുന്നു. ക്രെഡിറ്റ് കാർഡിന്‍റെ പരിധി ഉയർത്തുന്നതിനായി എപികെ ഫയൽ ഡൗൺലോഡ് ചെയ്യാനാണ് സംഘം ആവശ്യപ്പെട്ടത്. വാട്സാപ്പ് വഴി അയച്ചു കൊടുത്ത ഫയൽ ഡൗൺ ലോഡ് ചെയ്തവരുടെ മുഴുവൻ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഫോൺ വിവരങ്ങളും സംഘത്തിന് ചോർത്താൻ സാധിച്ചു.
പിന്നീട് ഈ വിവരം ഉപയോഗിച്ച് സെപ്റ്റോ പോലുള്ള ഓൺ ലൈൻ ആപ്പുകൾ വഴി ഇലക്‌ട്രോണിക് ഉപകരണങ്ങൾ വാങ്ങി ഫരീദാബാദിലേക്ക് അയക്കുകയും അവിടെ നിന്ന് ഈ വസ്തുക്കൾ ഒഎൽഎക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുകയുമായിരുന്നു രീതി.
ഫെബ്രുവരി 4ന് സൈബർ പൊലീസ് സ്റ്റേഷൻ ടീം പരാതിയിൽ എഫ്ഐആർ ഇട്ട് പ്രത്യേക അന്വേഷണം ആരംഭിക്കുകയായിരുന്നു.