മകൻ സ്മാർട്ഫോണിന് അടിമ; പ്രതീക്ഷയറ്റ് അമ്മ ജീവനൊടുക്കി
ഝാൻസി: മകൻ സ്മാർട്ഫോണിൽ ദീർഘസമയം ചെലവഴിക്കുന്നതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള ഷീല ദേവി(38)യാണ് മരിച്ചത്. 13 വയസുള്ള മകന്‍റെ അമിത സ്മാർട് ഫോൺ ഉപയോഗമാണ് ജീവനൊടുക്കാൻ കാരണം. സ്വകാര്യ ബാങ്ക് ജീവനക്കാരനായ രവീന്ദ്ര പ്രതാപ് സിങ്ങിന്‍റെ ഭാര്യയാണ് ഷീല. സ്മാർട്ഫോണിൽ സമയം ചെലവഴിക്കുന്നത് കുറച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരുവരും മകനെ ഉപദേശിക്കുന്നത് പതിവായിരുന്നു.
പക്ഷേ മകൻ കൂടുതൽ സമയവും ഫോണിൽ തന്നെയാണ് ചെലവഴിച്ചിരുന്നതെന്ന് പൊലീസ്. പ്രതീക്ഷയറ്റതോടെയാണ് ഷീല ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.