കഴിക്കുന്ന ഭക്ഷണത്തിനടക്കം കണക്ക്, അടുക്കളയിൽ വിലക്ക്; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ പരാതി
representatie image
മലയിൻക്കീഴ്: യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യുവതിയുടെ സഹോദരന്‍റെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് കേസെടുത്തത്. വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷണുവിന്‍റെ ഭാര്യ കാവ്യയാണ് കഴിഞ്ഞ ദിവസം ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്.
ശാരീരിക മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സഹോദരൻ പറയുന്നത്. യുവതിയെ ഭർതൃ മാതാവ് ജാതീയമായി അധിക്ഷേപിച്ചതായും കഴിക്കുന്ന ഭക്ഷണത്തിന് വരെ കണക്ക് വച്ചിരുന്നതായും പരാതിയിൽ പരാമർശിക്കുന്നു.
അടുക്കളയിൽ കയറാൻ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറച്ചിക്കറി കഴിച്ചപ്പോൾ കഷണം കൂടുതൽ എടുത്തെന്ന് പറഞ്ഞ് ചീത്ത പറഞ്ഞിരുന്നതായി സഹോദരി വിളിച്ച് അറിയിച്ചിരുന്നു. രണ്ട് തവണയായി 27 ലക്ഷം രൂപ വിഷ്ണുവിന് നൽകിയിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടരവയസുള്ള ഇളയ കുട്ടിക്ക് കുറുക്ക് കൊടുക്കാനെന്നു പറഞ്ഞ് മുകളിലേക്ക് പോയി ജനലിൽ തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കാവ്യയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. സംസ്കാര ചടങ്ങുകൾക്ക് വിഷ്ണുവും കുട്ടികളും പോലും എത്തിയിരുന്നില്ല.
കാവ്യയുടെ മൂക്കിൽ പരുക്കുകളുണ്ടായിരുന്നു. മരണം ആത്മഹത്യ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഭർത്താവിനെയും കുടുംബത്തെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും