പനിക്കുള്ള കുത്തിവയ്പ്പെടുത്തു മിനിട്ടുകൾക്കകം യുവാവ് മരിച്ചു
file
എട്ട (യുപി): ഉത്തർപ്രദേശിൽ പനിക്കുള്ള കുത്തിവയ്പ്പെടുത്ത് മിനിട്ടുകൾക്കകം യുവാവ് മരിച്ചു. മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്ന ആളാണ് കുത്തിവയ്പ്പ് നൽകിയത്. സംസ്ഥാനത്തെ എട്ട ജില്ലയിലെ ജസ്രത്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
രത്നേഷ് (32) ആണ് മരിച്ചത്. പനിയെ തുടർന്ന് രത്നേഷിന് ചികിത്സ നൽകാൻ പ്രദേശത്ത് മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന ആളെ കുടുംബം വീട്ടിലേക്ക് വിളിച്ചിരുന്നു. തുടർന്ന് ഇയാൾ എത്തി രത്നേഷിന് കുത്തിവയ്പ്പ് നൽകി. എന്നാൽ കുത്തിവയ്പ്പിന് പിന്നാലെ രത്നേഷിന്‍റെ നില വഷളാവുകയും അഞ്ച് മിനിട്ടിനകം മരിക്കുകയുമായിരുന്നെന്ന് കുടുംബം പറഞ്ഞു. ഉടൻ രത്നേഷിനെ കുടുംബം അലിഞ്ചിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാരും സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ കുത്തിവയ്പ്പ് നൽകിയ ആൾ രക്ഷപ്പെട്ടു. രത്നേഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജസ്രത്പുർ പൊലീസ് ഇൻസ്പെക്റ്റർ സുബോദ് കുമാർ ഉപാധ്യായ പറഞ്ഞു.