അറസ്റ്റിലായ പ്രതി സോണി.
കോട്ടയം: അയർക്കുന്നം ഇളപ്പാനിയിൽ യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ അൽപ്പാനയാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളപ്പാനിയിൽ നിര്‍മാണം നടക്കുന്ന വീടിന് സമീപം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് സോണിയാണ് യുവതിയെ കൊലപ്പെടുത്തി താന്‍ ജോലി ചെയ്യുന്ന വീടിന്‍റെ പരിസരത്ത് കുഴിച്ചുമൂടിയത്. പതിനാലാം തീയതി രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. അൽപ്പാനയുടെ തലയ്ക്കടിച്ച ശേഷം കഴുത്തു ഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് മറ്റൊരാളുമായുളള അടുപ്പമാണ് കൊലപാതക കാരണമെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കൃത്യം നടന്ന സമയം ഇതിനെച്ചൊല്ലി മനപ്പൂര്‍വം ഭാര്യയുമായി തര്‍ക്കമുണ്ടാക്കിയ പ്രതി മതിലില്‍ അവരുടെ തലയിടിപ്പിക്കുകയും തുടർന്ന് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തി അടുത്ത ദിവസം തന്നെ പ്രതി സോണി തൻ്റെ ഭാര്യ അല്‍പ്പനയെ കാണാനില്ലെന്ന് കാണിച്ച് അയര്‍ക്കുന്നം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണ കാര്യങ്ങൾക്കായി അടുത്തദിവസം പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് സോണിക്ക് പൊലീസ് നിർദേശവും നൽകിയിരുന്നു.
സോണി സ്റ്റേഷനിൽ എത്താതെ വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടികളുമായി നാടുവിടാനുള്ള ഒരുക്കത്തിലായിരുന്നു. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ എറണാകുളം റെയ്ൽവേ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതോടെ ഇയാളെ എറണാകുളത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് 2 ദിവസമായി നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇളപ്പാനിയിലെ നിര്‍മാണം നടക്കുന്ന വീടിന്‍റെ പരിസരത്തെ കാട് വൃത്തിയാക്കാന്‍ ഉടമസ്ഥര്‍ സോണിയെ ഏല്‍പ്പിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ പ്രതി സോണി തന്നെ എന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സോണി ഭാര്യ അല്‍പ്പനയുമായി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മടങ്ങിപ്പോകുമ്പോള്‍ ഇയാള്‍ തനിച്ചായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.