ഇന്ത്യൻ വ്യോമ സേനയുടെ സി 17 വിമാനത്തിൽ ആകെ 165 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇസ്രയേലിൽ നിന്നു ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ 12 മലയാളികൾ എത്തിച്ചേർന്നു. ഇന്ത്യൻ വ്യോമ സേനയുടെ സി 17 വിമാനത്തിൽ ആകെ 165 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.
പാലാ സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മകൻ ഒരു വയസുകാരൻ ജോഷ്വാ ഇമ്മാനുവേൽ ജോസ് എന്നിവരടങ്ങുന്ന കുടുംബം ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് ഡോക്റ്ററൽ പഠനത്തിനായാണ് രേഷ്മയും കുടുംബവും കഴിഞ്ഞ വർഷം ഇസ്രയേലിൽ എത്തിയത്.
കണ്ണൂർ സ്വദേശി സജിത് കുമാർ, അതുൽ കൃഷ്ണൻ (തൃശൂർ), ഷൺമുഖരാജൻ (ഇടുക്കി), ഭാര്യ ശരണ്യ, ഉമേഷ് കെ.പി. (മലപ്പുറം), മായ മോൾ വി.ബി. (മൂലമറ്റം), ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണു പ്രസാദ് (കോഴിക്കോട്), ജോബിൻ ജോസ് (കോട്ടയം) എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ.
ചൊവ്വാഴ്ച രാവിലെ 9.15 ന് പാലം എയർപോർട്ടിൽ എത്തിയവരെ കേന്ദ്ര പാർലിമെന്‍ററികാര്യ സഹമന്ത്രി എൽ. മുരുകൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ഇ.പി. ശ്യാം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.