അഴിക്കുള്ളിലായത് അറിയപ്പെടുന്ന ഇടത് സഹയാത്രികൻ

 

social media

Kerala

രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി കമ്മിഷണറുടെ രഹസ്യ നീക്കം

അഴിക്കുള്ളിലായത് അറിയപ്പെടുന്ന ഇടത് സഹയാത്രികൻ

MV Desk

കൊച്ചി: യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ രഞ്ജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസിന്‍റെ അതീവ രഹസ്യമായ നീക്കങ്ങള്‍ക്കൊടുവില്‍. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി തൊടുപുഴയ്ക്ക് സമീപം മുട്ടത്തു വച്ച് സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു കസ്റ്റഡിയിലെടുക്കല്‍. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ അതീവ രഹസ്യമായ നീക്കമാണ് രഞ്ജിത്തിനെ അർധരാത്രിയിൽ പൊലീസ് വലയിലാക്കിയത്. രഞ്ജിത്തിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തായ നടന്‍ ബോബി കുര്യനെയും മറ്റൊരാളെയും തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരമാണ് രഞ്ജിത് നടൻ ബോബിയുടെ കാറിൽ ഒളിവില്‍ പോകാന്‍ ശ്രമിച്ചത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി കമ്മിഷണർ അശ്വതി ജിജി എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍. താഴേത്തട്ടിലുള്ള പൊലീസുകാര്‍ പോലും അറിയാതെ അതീവ രഹസ്യമായാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന് മണത്തറിഞ്ഞ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ നീക്കം നടത്തുന്നതിനിടെയാണ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം വലവിരിച്ചത്. തൊടുപുഴ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കൊച്ചി പോലീസിന് കൈമാറുകയായിരുന്നു.

ജനുവരി 9ന് ഫോര്‍ട്ട് കൊച്ചിയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെ കാരവനില്‍ വച്ച് തന്നെ അദ്ദേഹം ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവ നടിയുടെ പരാതി. സംഭവത്തിന് പിന്നാലെ നടി വലിയ മാനസികാഘാതത്തിലായിരുന്നു. പരാതി പൊലീസിലെത്താതിരിക്കാന്‍ രഞ്ജിത്തും സുഹൃത്തുക്കളും വലിയ രീതിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും നടി വഴങ്ങിയില്ല. കൗണ്‍സിലിങ്ങിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങി വന്ന നടി നിയമപോരാട്ടവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയത്. അറസ്റ്റ് നടപടികള്‍ക്ക് മുന്നോടിയായി രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പരിശോധനയില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതായും ഇസിജിയില്‍ വ്യതിയാനമുള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സ നൽകി. രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷം നോര്‍ത്ത് വനിതാ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് റിമാൻഡ് ചെയ്ത് എറണാകുളം ജയിലേക്ക് അയക്കുകയായിരുന്നു.

ദേവാസുരം മുതൽ ഒട്ടേറെ പ്രശസ്തമായ സിനിമകളുടെ പിന്നണിക്കാരനാണ് രഞ്ജിത്ത്. രാവണ പ്രഭു എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ രാവണ പ്രഭു എന്ന പേരിൽ അറിയപ്പെട്ടു. മലയാള സിനിമയെ തന്നെ നിയന്ത്രിച്ച പ്രധാനികളില്‍ ഒരാളാണ് അകത്തായത്. മാനഭംഗം, ലൈംഗിക അതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്.

സിനിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നല്‍കിയെങ്കിലും അവിടെ തീരുമാനമാകാതെ വന്നതോടെ യുവ നടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കി എന്നാണു വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി നോര്‍ത്ത് വനിതാ പൊലീസ് നടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്ജിത്തിന്‍റെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. എറണാകുളത്ത് നിന്ന് ഇടുക്കിയലേക്കു ടക്കാൻ ശ്രമിക്കവെ തൊടുപു മുട്ടത്തു വച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസിന്‍റെ പ്രത്യേക സംഘം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

നേരത്തേ രഞ്ജിത്തിനെതിരേ രണ്ടു പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. "പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുള്ള ആദ്യ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഇത്. തുടര്‍ന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രഞ്ജിത്തിന് രാജിവയ്‌ക്കേണ്ടി വന്നു. കടുത്ത ഇടതു സഹയാത്രികനായാണ് രഞ്ജിത്ത് അറിയപ്പെട്ടത്. അതിനാൽ പീഡന കേസുകള്‍ വന്നത് സിപിഎമ്മിന് അടക്കം നാണക്കേടായി.

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അന്വേഷണത്തിന് പ്രത‍്യേക സംഘം

റസ്റ്ററന്‍റുകളെ ഒരു കുടക്കീഴിലാക്കുന്നതു പരിഗണിക്കും: കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

'കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽ വിവരദോഷികൾ എന്നെങ്കിലും വിളിക്കാമായിരുന്നു'; സർക്കാർ വരും മുൻപേ നടത്തിയ സമരത്തിന് വിമർശനം

'സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമം'; വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരേ മുഹമ്മദ് റിയാസ്