കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന 19 കാരിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതിൽ ജീവനക്കാരനെതിരേ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി വിജിലൻസ് ഡയറക്ടറോടാണ് തേടിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 10 മണിക്ക് ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിയെയാണ് വഴിയിൽ ഇറക്കിവിട്ടത്.
സാധാരണ രാത്രി 8:30 നാണ് ബംഗളൂരുവിൽ നിന്നുള്ള കെഎസ്ആർടിസി സ്കാനിയ ബസ് താമരശേരിയിലെത്തുക. എന്നാൽ, ശനിയാഴ്ച രാത്രി ബസ് എത്തിയത് രാത്രി 10 മണിക്കാണ്. പെൺകുട്ടി ആവശ്യപ്പെട്ടത് താമരശേരി പഴയ ബസ്റ്റാൻഡിൽ നിർത്തണമെന്നായിരുന്നു. എന്നാൽ, അവിടെ നിർത്താൻ പറ്റില്ലെന്നും താമരശേരി ഡിപ്പോയിൽ നിർത്താമെന്നും ബസ് ജീവനക്കാർ പറയുകയായിരുന്നു.
അര കിലോമീറ്റർ മാറി ഡിപ്പോയിൽ ബസ് നിർത്തി. പഴയ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പെൺകുട്ടിയുടെ പിതാവ് പിന്നീട് ഡിപ്പോയിലെത്തി പെൺകുട്ടിയെ കൂട്ടുകയായിരുന്നു. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ രാത്രി സമയങ്ങളിൽ ബസ് നിർത്തണമെന്നാണ് കെഎസ്ആർടിസിയുടെ ചട്ടം. ഇത് ലംഘിച്ചതിനെതിരേയാണ് പെൺകുട്ടി കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയത്. KL15A 1430 (RP669) ബസാണ് നിര്‍ത്താതിരുന്നത്.