ഗോവിന്ദച്ചാമി
കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി. നാലു ഉദ‍്യോഗസ്ഥരെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായ പറഞ്ഞു.
ഗോവിന്ദച്ചാമി ജയിൽ ചാടിയത് വ‍്യക്തമായ ആസൂത്രണത്തോടെയാണെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കണ്ണൂർ റേഞ്ച് ഡിഐജി സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 4 മണിക്കും 6 മണിക്കുമിടയിലാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. ഇയാൾ കിടന്നിരുന്ന സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിച്ച നിലയിലായിരുന്നു. ജയിലിന്‍റെ മതിൽ തുണി ഉപയോഗിച്ച് ഊർന്നിറങ്ങുകയായിരുന്നെന്നാണ് വിവരം.
ഗോവിന്ദച്ചാമിക്ക് ആരാണ് ആയുധം എത്തിച്ച് നൽകിയത് എന്നത് വ്യക്തമല്ല. ജയിലിന് അകത്തു നിന്നോ പുറത്തു നിന്നോ ഗോവിന്ദചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനയുണ്ട്.