ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി
ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിൽ ജനിച്ച കുഞ്ഞിനെ തിരുവനന്തുരം എസ്എടിയിലെ ആശുപത്രിയിൽ നിന്നു വീണ്ടും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചതോടെയാണ് ഇരുവരെയും വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.
സംഭവത്തിൽ നേരത്തെ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്.
ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിന് ഉളളത്. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.
ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.