തെരഞ്ഞെടുപ്പ് വർഷത്തിൽ കേരളത്തിന് ഇരട്ടപ്രഹരം
file photo
കേന്ദ്ര ബജറ്റും പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടും സംസ്ഥാനത്തിന് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ, ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളും ആശ്വാസനടപടികളും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ധനകാര്യ കമ്മിഷന്‍റെ ശുപാർശകൾ മുറിവിന്‍റെ ആഴം കൂട്ടുകയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭാവിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
കടലാമയ്ക്കും കടൽമണലിനും വഴി വെട്ടിയതിനപ്പുറത്ത്, കേന്ദ്ര ബജറ്റ് കേരളത്തിന് വെറും പ്രതീകാത്മകമായ ചില കാര്യങ്ങൾ മാത്രമാണ് നൽകിയത്. കാര്യമായ സന്തോഷത്തിനു വക നൽകുന്ന ഒന്നുമില്ല. നിരാശയ്ക്ക് ആക്കം കൂട്ടിക്കൊണ്ട്, ബജറ്റിനൊപ്പം സമർപ്പിക്കപ്പെട്ട പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാനത്തിന്‍റെ ദുർബലമായ സാമ്പത്തിക പ്രതീക്ഷകൾക്ക് കനത്ത ആഘാതവുമേൽപ്പിച്ചു.
അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ഒരു സാമ്പത്തിക രേഖ എന്നതിലുപരി ഒരു രാഷ്‌ട്രീയ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ കേരളത്തിൽ ശക്തമായ അടിത്തറ തേടുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം വ്യക്തമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി ഔദ്യോഗികമായി തുടക്കം കുറിച്ചതിനു തൊട്ടുപിന്നാലെ വന്ന ബജറ്റിൽ കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് അതായിരുന്നു അടിസ്ഥാനം. എന്നാൽ, പ്രായോഗിക നടപടികളില്ലാത്ത രാഷ്‌ട്രീയ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് അടിവരയിടുകയാണ് നിർമല സീതാരാമൻ ചെയ്തത്.
എയിംസ്, അതിവേഗ റെയിൽ പാത, വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനലിലെ കൂടുതൽ നിക്ഷേപം എന്നിങ്ങനെ ആഗ്രഹങ്ങളുടെ പട്ടിക കടലോളം വിശാലമായിരുന്നു. എന്നിട്ടും ബജറ്റ് പ്രഖ്യാപനം കടലാമയിൽ ഒതുങ്ങി. എയിംസ് ഒരു രാഷ്‌ട്രീയ പല്ലവിയായി ആവർത്തിച്ചു കൊണ്ടിരുന്ന കേരളത്തിലെ ഏക ബിജെപി എംപിയെ സംബന്ധിച്ചിടത്തോളം, ബജറ്റിലെ അവഗണന വലിയ തിരിച്ചടിയുമായി.
അടുക്കളകളിൽ പോലും മഞ്ഞക്കുറ്റികൾ പ്രത്യക്ഷപ്പെടുകയും എൽഡിഎഫിന്‍റെ കെ- റെയിൽ പദ്ധതിക്കെതിരായ ജനരോഷം ശക്തമാകുകയും ചെയ്തതിനു പിന്നാലെ പദ്ധതി തത്വത്തിൽ ഉപേക്ഷിച്ചെങ്കിലും, അതിവേഗ റെയിൽ എന്ന വാഗ്ദാനം നിലനിന്നു. മെട്രൊ മാൻ ഇ. ശ്രീധരന്‍റെ പുതിയ അവകാശവാദങ്ങളും സംസ്ഥാന ബജറ്റിലെ പുതിയ നിർദേശങ്ങളും ആ സ്വപ്നത്തെ വീണ്ടും തട്ടിയുണർത്തിയിരുന്നു. എന്നാൽ, കേന്ദ്ര ബജറ്റിൽ അനുവദിക്കപ്പെട്ട ഏഴ് അതിവേഗ ട്രെയിൻ ഇടനാഴികളിൽ കേരളം ഉൾപ്പെടുന്നതേയില്ല. ഇതോടെ ആ സ്വപ്നം വീണ്ടും പാളം തെറ്റി.
ഖാദി, കൈത്തറി, നാളികേര വികസനം എന്നിവയ്ക്കുള്ള ചെറിയ വിഹിതത്തിനപ്പുറം ബജറ്റ് സംസ്ഥാനത്തിന് ആശ്വാസമൊന്നും നൽകിയില്ല. കേരളം സ്വന്തം ബജറ്റിൽ കഴിഞ്ഞയാഴ്ച ഉയർത്തിക്കാട്ടിയ മുൻസിപ്പൽ ബോണ്ടുകൾക്കുള്ള പ്രോത്സാഹനമായിരുന്നു ആകെയുള്ള പുതുമ.
കേരളത്തിന്‍റെ മിക്ക ആവശ്യങ്ങളും തള്ളിക്കളഞ്ഞ ധനകാര്യ കമ്മിഷൻ റിപ്പോർട്ടും സമാനമായ പ്രഹരമാണ് നൽകിയത്. ആദായനികുതിയുടെയും എക്സൈസ് ഡ്യൂട്ടിയുടെയും വിഭജിക്കാവുന്ന വിഹിതത്തിൽ 50:50 എന്ന അനുപാതം വേണമെന്നതായിരുന്നു പ്രധാന ആവശ്യം. പകരം, കമ്മിഷൻ ഈ അനുപാതം 59:41 ആയി നിശ്ചയിച്ചു, ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം വീണ്ടും ചുരുക്കി. ഇതിലും ദോഷകരമായത് സെസ്സുകളെയും സർചാർജുകളെയും കുറിച്ചുള്ള കമ്മിഷന്‍റെ മൗനമാണ്. കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസായ ഇവ വിഭജിക്കാവുന്ന വിഹിതത്തിന് പുറത്താണ് നിൽക്കുന്നത്.
ഇവ ഒന്നുകിൽ നിർത്തലാക്കണമെന്നോ അല്ലെങ്കിൽ വിഭജിക്കാവുന്ന വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നോ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ നികുതികൾ സംസ്ഥാനങ്ങളുടെ അർഹമായ വിഹിതം ക്രമാനുഗതമായി കുറയ്ക്കുന്നു എന്നതായിരുന്നു അവരുടെ വാദം. ഇതിന്‍റെ ഫലമായി, വിഭജിക്കാവുന്ന വിഹിതത്തിലേക്ക് എത്തുന്ന ആകെ നികുതി വരുമാനം 78.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ കമ്മിഷന്‍റെ കാലയളവിൽ ഇത് ഏകദേശം 37 ശതമാനമായി താഴ്ന്നിരുന്നു. ഈ അപാകതയെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിട്ടും അത് തിരുത്താൻ കമ്മിഷൻ തയാറായില്ല.
നികുതിയേതര വരുമാനം കേന്ദ്ര സർക്കാരിന്‍റെ വരുമാനത്തിന്‍റെ പ്രധാന തൂണുകളിലൊന്നായി മാറിയിട്ടുണ്ട്. ജിഎസ്ടി നിരക്കുകൾ കുറയ്ക്കാൻ കേന്ദ്രം തയാറാകുന്നതിന്‍റെ കാരണവും ഇതാണ്. ഇത്തരം നീക്കങ്ങൾ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കുമ്പോൾ കേന്ദ്രത്തെ അതിന്‍റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു. കേരളത്തിന്‍റെ അഭ്യർഥന അവഗണിച്ച് റവന്യൂ കമ്മി ഗ്രാന്‍റ് ധനകാര്യ കമ്മിഷൻ നിർത്തലാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന 53,137 കോടി രൂപയുടെ വഴിയും ഇതോടെ അടഞ്ഞു.
എങ്കിലും ചെറിയൊരു ആശ്വാസത്തിന് വകയുണ്ട്. സംസ്ഥാനങ്ങൾക്കിടയിലുള്ള നികുതി വരുമാന വിഹിതത്തിൽ കേരളത്തിന്‍റെ പങ്ക് 1.93 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി ഉയർന്നു. കഴിഞ്ഞ കമ്മിഷന്‍റെ കാലയളവിലേതിനെക്കാൾ 0.46 ശതമാനത്തിന്‍റെ വർധനയാണിത്. പ്രതിശീർഷ ജിഎസ്ഡിപി ദൂരം, ജനസംഖ്യ, വിസ്തീർണം, ജനസംഖ്യാപരമായ പ്രകടനം, വനവത്കരണം എന്നിങ്ങനെ പുതിയ മാനദണ്ഡങ്ങൾ കമ്മിഷൻ കൊണ്ടുവന്നിട്ടുണ്ട്.
ഇതിൽ പലതിലും കേരളം മുന്നിലാണെങ്കിലും, ആ നേട്ടങ്ങളെ ഈ ചട്ടക്കൂട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ ജനന നിരക്ക് ഒരു വികസന നേട്ടമായി കണക്കാക്കുമ്പോൾ, പ്രായമായവരുടെ എണ്ണം കൂടുന്നത് ഒരു ബാധ്യതയായി കാണുന്നു. ഇതിന്‍റെ ഫലമായി, ജനസംഖ്യാപരമായ പ്രകടനത്തിനുള്ള വെയിറ്റേജ് മുൻ കമ്മിഷന്‍ നിശ്ചയിച്ച 22.5 ശതമാനത്തിൽ നിന്ന് ഇപ്പോഴത്തെ കമ്മിഷൻ 10 ശതമാനമായി കുറച്ചു, ഇത് കേരളത്തിന്‍റെ വരുമാന സാധ്യതകൾ ചുരുക്കി. ഇതിന്‍റെ ഫലം വ്യക്തമാണ്: ഉത്തർപ്രദേശിന് 17.62 ശതമാനവും ബിഹാറിന് 9.95 ശതമാനവും മധ്യപ്രദേശിന് 7.35 ശതമാനവും വിഹിതം ലഭിക്കുമ്പോൾ കേരളത്തിന് വെറും 2.38 ശതമാനം മാത്രമാണ് ലഭിക്കുന്നത്.