നിർദേശങ്ങൾ ലംഘിച്ച് എം.എം. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍റെ പ്രവർത്തനം; ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് കലക്‌റ്റർ
ഇടുക്കി: സിപിഎം നേതാവ് എം.എം. മാണിയുടെ സഹോദരൻ ലംബോധരന്‍റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരേ നടപടി. മഴ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ സാഹസിക വിനോദസഞ്ചാരങ്ങൾ പ്രവർത്തിക്കരുതെന്ന കർശന നിർദേശം കാറ്റിൽ പറത്തിയത് ശ്രദ്ധയിൽ പെട്ടതോടെ ക്രിമിനൽ കേസെടുക്കാൻ കലക്‌റ്റർ പൊലീസിന് നിർദേശം നൽകി.
അടിമാലി ഇരുട്ടുകാനത്താണ് 'ഹൈറേഞ്ച് സിപ്പ് ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന സാഹസിക വിനോദസഞ്ചാര സ്ഥാപനം പ്രവർത്തിക്കുന്നത്. മഴ കനത്തതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ വകവയ്ക്കാതെയായിരുന്നു സ്ഥാപനത്തിന്‍റെ പ്രവർത്തനം. ദേശീയ പാതയിലൂടെ എത്തുന്ന വിനോദ സഞ്ചാരികളെ സിപ് ലൈനിലേക്കെത്തിച്ചായിരുന്നു പ്രവർത്തനം. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ നിയന്ത്രണം തുടരുകയാണ്.
പൊലീസ് പരിശേധനയ്ക്ക് ശേഷം പിഴയീടാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലടക്കം തീരുമാനമുണ്ടാവും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിർമിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കലക്‌റ്റർ പറഞ്ഞു.