ഷൈൻ ടോം ചാക്കോ
File photo
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി എക്സൈസിനു മുന്നിൽ ഹാജരായി. ബംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് ഷൈൻ എക്സൈസ് ഓഫിസിലെത്തിയത്.
എക്സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂർ മുൻപ് ഷൈൻ ഹാജരായി. ബംഗളൂരുവിലെ ഡീഅഡിഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയയ്ക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥരെ ഷൈൻ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫിസിൽ എത്തണമെന്നായിരുന്നു ഷൈനിനു നൽകിയ നിർദേശം.
കൂടാതെ നടൻ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫിസിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ മോഡലായ സൗമ്യയെയും തിങ്കളാഴ്ച തന്നെയാണ് ചോദ്യം ചെയ്യുക.
ആദ്യ ഘട്ടത്തിൽ മൂവരെയും വെവ്വേറെയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെയുള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.