"സ്വഭാവ വൈകല്യം, ലൈംഗിക അതിക്രമം മറച്ചുവച്ചു", ദത്തെടുത്ത കുട്ടിയെ തിരിച്ചെടുക്കണമെന്ന് ഹർജി
representative image
കൊച്ചി: ദത്തുപുത്രിയുടെ പെരുമാറ്റ രീതികൾ അംഗീകരിക്കാനാവുന്നില്ലെന്നും ദത്ത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ദത്തെടുത്ത് 4 വർഷം പിന്നിട്ടതിന് ശേഷമാണ് 13 കാരിയെ ദത്ത് റദ്ദാക്കി ശിശുക്ഷേമ സമിതിയിലേക്ക് (സിഡബ്ല്യുസി) തിരികെ അയക്കണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയത്.
കുട്ടിയുടെ അസാധാരണമായ പെരുമാറ്റവും അനാവശ്യം ദേഷ്യവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹർജി പരിഗണിച്ച ജഡ്ജി കുട്ടിയോടും ഹർജിക്കാരിയോടും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിക്ടിം റൈറ്റ്സ് സെന്‍ററിന്‍റെ ചുമതലയുള്ള അഭിഭാഷകയോട് നിർദേശിച്ചു.
2021-ൽ ഡൽഹിയിൽ നിന്നാണ് ഒമ്പതുകാരിയായ പെൺകുട്ടിയെ തൃശൂർ സ്വദേശിയായ അവിവാഹിതയായ സ്ത്രീ ദത്തെടുക്കുന്നത്. നിലവിൽ കുട്ടി എഴാം ക്ലാസിലാണ് പഠിക്കുന്നത്. ദത്തെടുത്ത് വീട്ടിലെത്തിയതോടെ തന്നെ കുട്ടി സ്വഭാവ വൈകല്യങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. കാലക്രമേണ, കുട്ടിയുടെ അസാധാരണമായ പെരുമാറ്റവും കോപവും വർധിച്ചുവെന്നും ഹർജിക്കാരൻ പറഞ്ഞു.
തന്‍റെ ബാഗിൽ നിന്നും പണം മോഷ്ടിക്കുകയും മറ്റുള്ളവരോട് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായും ആക്രമണാത്മകമായി പെരുമാറുകയും ചെയ്തതായും ഹർജിക്കാരി പറയുന്നു.
2023-ൽ ഡൽഹിയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്ന് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതിനാൽ കുട്ടിയെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിച്ചിരുന്നു. അപ്പോൾ മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് താൻ അറിയുന്നതെന്നും കുട്ടിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിലോ മറ്റ് രേഖകളിലോ ഇക്കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.
പല തവണ കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമില്ലാത്തനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരി പറയുന്നു.