തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

 
Kerala

തൃശൂരിൽ സർക്കാർ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി

രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു

Sarath Nath MS

തൃശൂർ: തൃശൂരിലെ കുന്നംകുളത്തുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

കുന്നംകുളത്തെ പന്നിവളർത്തൽ കേന്ദ്രത്തിലെ പന്നികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പന്നികളിൽ മാത്രമാണ് ഉണ്ടാകുന്നതെന്നും മനുഷ്യരിലേക്കോ മറ്റ് വളർത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം പറഞ്ഞു. അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

രോഗം മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കുന്നംകുളത്തെ ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽനിന്ന് മറ്റ് ജില്ലകളിലേക്ക് പന്നികളെ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നതിനും, അവിടെ നിന്നുള്ള പന്നിയിറച്ചിയുടെ വിതരണം നിയന്ത്രിക്കുന്നതിനും, ഇറച്ചിക്കടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.

രോഗനിയന്ത്രണ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ദ്രുതപ്രതികരണ സംഘവും പ്രവർത്തനം ആരംഭിച്ചു. പന്നി കർഷകർക്കും തൊഴിലാളികൾക്കും വകുപ്പ് കർശനമായ ജൈവസുരക്ഷാ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. പ്രദേശത്ത് രോഗബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് കർഷകർക്ക് നിർദേശം നൽകി. പുതിയതായി കൊണ്ടുവരുന്ന പന്നികളെ പ്രധാന കൂട്ടത്തിൽനിന്ന് കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും മാറ്റിനിർത്തണം. രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നിർദേശം. അനാവശ്യ സന്ദർശകരെയും വാഹനങ്ങളെയും ഫാമുകളിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും മറ്റ് പന്നിഫാമുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ചെരിപ്പുകൾ, വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവ അണുനശീകരണം നടത്തണമെന്നും വകുപ്പ് നിർദേശിച്ചു.

ഹോട്ടലുകളിലും മാർക്കറ്റുകളിലും ശേഷിക്കുന്ന ഭക്ഷണം പന്നികൾക്ക് നൽകുന്ന രീതി ഒഴിവാക്കണമെന്നും വകുപ്പ് നിർദേശിച്ചു. ഇത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ കുറഞ്ഞത് 20 മിനിറ്റ് തിളപ്പിച്ച ശേഷമേ പന്നികൾക്ക് നൽകാവൂ. പന്നികളെ അറുക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ, പ്രത്യേകിച്ച് പന്നികൾക്കൊപ്പം കോഴികളെയും എരുമകളെയും അറുക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പന്നികൾക്ക് നൽകരുതെന്നും നിർദേശമുണ്ട്.

വളർത്തുപന്നികൾ കാട്ടുപന്നികളുമായി സമ്പർക്കത്തിൽ വരുന്നത് തടയണമെന്നും അസാധാരണമായി കൂടുതൽ കാട്ടുപന്നികൾ ചത്തതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരം അധികൃതരെ അറിയിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. പന്നികളിൽ അസാധാരണമായ രോഗലക്ഷണങ്ങളോ പെട്ടെന്നുള്ള മരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിൽ വിവരം അറിയിക്കണം. രോഗബാധ മറച്ചുവയ്ക്കുകയോ രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പന്നികളെ വിൽക്കുകയോ അവയെ അറുക്കുകയോ ചെയ്യുന്നത് രോഗം വ്യാപകമായി പടരാൻ ഇടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വേണ്ടത്ര മഴയില്ല, വരുണ യാഗം നടത്തി തെലങ്കാന സർക്കാർ; മുഖ്യമന്ത്രിയും പങ്കെടുക്കും

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

പിറമാടം പള്ളിയിലെ സംഘർഷം; സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയമെന്ന് യാക്കോബായ സുറിയാനി സഭ

നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ