അഡ്വ. ടി. ഗീനാകുമാരി
https://www.facebook.com/geena.kumari
പിണറായി വിജയന്‍റെ വാടകവീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയായി മുൻ ജില്ലാ ഗവൺമെൻറ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ടി. ഗീനാകുമാരി. പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് ജാമ്യവാദമെന്നും, താൻ കൈകാര്യം ചെയ്ത നൂറുകണക്കിന് കേസുകളിലും രാഷ്ട്രീയ പക്ഷപാതമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തില്ലെന്ന ആരോപണത്തിനു മറുപടിയുമായി പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ടി. ഗീനാകുമാരി. പൊലീസ് നൽകിയ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയതെന്നും, അതനുസരിച്ചാണ് ജാമ്യഹർജിയിൽ വാദിച്ചതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അവർ വ്യക്തമാക്കുന്നു.
ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന സ്ഥാനത്തുനിന്ന് വിടവാങ്ങുന്നതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് വിശദീകരണം. ഇത് അനിവാര്യമായ വിടവാങ്ങലാണെന്നും, പ്രതികാര നടപടിയെന്ന് ഉത്തരവിൽ പറയുന്നില്ലെന്നും ഗീന.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
2016 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി മുതൽ സർക്കാർ അഭിഭാഷക എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവർഷ കാലയളവിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും കേസുകൾ കൈകാര്യം ചെയ്യാനായി എന്ന ചാരിതാർത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീർച്ചയായും അനിവാര്യമായ വിടവാങ്ങൽ ആണെങ്കിലും ചില മാധ്യമങ്ങൾ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്.(ഉത്തരവിൽ അങ്ങനെയൊന്നുമില്ല എങ്കിലും)
ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹർജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങൾ കൊലപാതകം ബലാൽസംഗം ഉൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ജാമ്യ ഹർജിയിൽ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എൽഎമാരുടെയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല.നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും ഇക്കാലയളവിൽ ഒരു കേസിലും ഞാൻ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സർക്കാർ ഏൽപ്പിച്ച കർത്തവ്യം പരമാവധി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്.
ഇക്കാലയളവിൽ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകർ സീനിയർ, ജൂനിയർ അഭിഭാഷകർ, ജില്ല ഗവൺമെൻറ് പ്ലീഡർ ഓഫീസിലെ ജീവനക്കാർ, പ്രോസിക്യൂഷൻ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എല്ലാവർക്കും നന്ദി. അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും
സ്നേഹപൂർവ്വം
ഗീന
അഡ്വ. ഗീനാകുമാരി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഉത്തരവിന്‍റെ പകർപ്പ്.