തിരുവനന്തപുരം: പുതുവർഷത്തിന്‍റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (കിയാൽ) നിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനി കുമാറും കണ്ണൂരിൽ ഒപ്പുവച്ചു. എയർ കേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും ധാരണാപത്രങ്ങൾ കൈമാറി.
പ്രാരംഭമായി കണ്ണൂരിൽ നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ- അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളും നടത്തും.
എയർ കേരളയുമായുള്ള സഹകരണം ഉത്തര മലബാറിന്‍റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് കിയാൽ എംഡി ദിനേഷ് കുമാർ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.
എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം 6 വർഷം കൊണ്ട് 65 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു.