ആശ വർക്കർമാരുടെ സമരത്തിൽ വീണ്ടും നടപടി; 14 പേർക്ക് കൂടി നോട്ടീസ്
തിരുവനന്തപുരം: വേതന വര്‍ധന സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ ചെയ്യുന്ന സമരത്തിനെതിരെ വീണ്ടും നടപടിയെടുത്ത് പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി കന്‍റോൺമെന്‍റ് പൊലീസ് നോട്ടീസ് അയച്ചു.
48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശ വർക്കർമാർക്കു പുറമേ ഉദ്ഘാടകൻ ജോസഫ് സി. മാത്യു, കെ.ജി. താര, എം. ഷാജർഖാൻ, ആര്‍. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുർഹാൻ, എസ്. മിനി, ഷൈല കെ. ജോൺ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവത്തിൽ ആശ വർക്കർമാർക്കെതിരെ പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസമുണ്ടാക്കി, അന്യായമായി സംഘം ചേരൽ, സമരം അവസാനിപ്പിക്കണം, എന്നെല്ലാമാവശ്യപ്പെട്ടാണ് കന്‍റോൺമെന്‍റ് പൊലീസ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം 17-ാം ദിവസത്തിലേക്ക് കടന്നു.