Kerala

മധു കൊലക്കേസ്: ഒന്നാം പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും

കേസിലെ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ഇന്നലെ വിധി പറഞ്ഞിരുന്നു.

പാലക്കാട്: കേരള സമൂഹത്തിന്‍റെ മനസാക്ഷിയെ നടുത്തിയ അട്ടപ്പാടി മധു കൊലക്കേസിൽ കോടതിയുടെ നിർണായക വിധി പുറത്ത്.

ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. നേരത്തേ വിട്ടയച്ച 4, 11 പ്രതികൾ ഒഴികെയുള്ള 2 മുതൽ 15 വരെയുള്ള പ്രതികൾക്ക് 7 വർഷം തടവും 1.18 ലക്ഷം രൂപ പിഴ. 16-ാം പ്രതി മുനീറിന് 3 മാസം തടവും 500 രൂപ പിഴയുമാണ് ഈടാക്കുക. കേസിലെ 13 പ്രതികളേയും തവനൂർ സെന്‍ട്രൽ ജയിലേക്ക് മാറ്റും.

കേസിലെ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ ഒരേ കുറ്റമാണ് തെളിഞ്ഞതെന്നും കോടതി അറിയിച്ചു.

നാലാം പ്രതിയായ അനീഷിനെയും 11 -ാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തുകയായിരുന്നു. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ‌ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അനീഷിനെതിരായ കേസ്. 11-ാം പ്രതി അബ്ദുൾ കരീം മധുവിനെ കള്ളൻ എന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് ചെയ്തത്. വിധി കേൾക്കുന്നതിനായി മധുവിന്‍റെ കുടുംബം കോടതിയിൽ നേരിട്ടെത്തിയിരുന്നു.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച മധു വധക്കേസ്. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെടുകയായിരുന്നു.

5 വർഷം പിന്നിടുമ്പോഴാണു കേസിലെ വിധി പ്രസ്താവം വരുന്നത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ മധുവിന്‍റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. കേസിൽ അന്തിമവാദം മാർച്ച് 10 ന് പൂർത്തിയായി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു