വിനയൻ
കൊച്ചി: ചലച്ചിത്ര അക്കാഡമി ആക്റ്റിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതിൽ അതൃപ്തി വ്യക്തമാക്കിയ പ്രേംകുമാറിനെ അനുകൂലിച്ച് സംവിധായകൻ വിനയൻ. സഹപ്രവര്‍ത്തകരോടു യാത്ര പറയാന്‍ പോലും അവസരം നല്‍കാതെ ഒഴിവാക്കിയെന്നും അതിനുള്ള കാരണം ആരും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാർ പറഞ്ഞിരുന്നു.
പ്രേംകുമാറിന്‍റെ വാക്കുകളിൽ വസ്തുതയുണ്ടെന്ന് വിനയൻ പറഞ്ഞു. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ മികച്ച ഭരണം നടത്തുകയും വിവാദങ്ങൾക്ക് ഇടം കൊടുക്കാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്ന് അന്നു തന്നെ താൻ പറഞ്ഞിരുന്നെന്ന് വിനയൻ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.
"തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. ഇതിഹാസങ്ങളെയും കോട്ടിട്ട പൗരപ്രമുഖരേയും മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം. അതാണ് ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒരു വാക്കു കൊണ്ടു പോലും പ്രേംകുമാറിനെ പിന്തുണിച്ചില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.