വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; മൂന്നാമതൊരു മൃതദേഹമില്ല, ദുരൂഹത അവസാനിച്ചു
കണ്ണൂർ: ഇരിട്ടി വാണിയപ്പാറത്തട്ടിലെ ഉണ്ണി മിശിഹാ പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹത അവസാനിച്ചു. കല്ലറ തുറന്നു പരിശോധിച്ചപ്പോൾ രണ്ടു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ദുരൂഹത ഉണ്ടാക്കിയ പായ നേരത്തേ അടക്കം ചെയ്ത മൃതദേഹത്തിനൊപ്പമുണ്ടായിരുന്നതാണെന്നും പൊലീസ് പറയുന്നു. ശ്മശാനത്തിലെ മുപ്പത്തെട്ടാം നമ്പർ കല്ലറയാണ് പൊളിച്ചത്.
ഒരാഴ്ച മുൻപ് ജൂൺ 13ന് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ദുരൂഹസാഹചര്യത്തിൽ ഒരു പായ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്തുവെന്നാണ് പള്ളിയുടെ രേഖകളിലുള്ളത്. ഈ സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് പള്ളി ആവശ്യപ്പെട്ടത്. ആർഡിഒയുടെ നേതൃത്വത്തിൽ ഡോക്റ്റർമാർ സാമൂഹ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെയാണ് കല്ലറ തുറന്ന് പരിശോധിച്ചത്.
2006ൽ മറിയം മൊയ്യപ്പള്ളിയെയും 2015ൽ ജയിംസ് കൂമ്പുക്കലിനെയും ആണ് ആണ് ഈ കല്ലറയിൽ സംസ്കരിച്ചിട്ടുള്ളത്. ഈ മൃതദേഹങ്ങൾ തന്നെയാണ് ബുധനാഴ്ചയിലെ പരിശോധനയിലും കണ്ടെത്താനായത്. ഇവരുടെ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് എൻ. ആർ. ജയരാജ് പറഞ്ഞു. ഇവരിലാരെയെങ്കിലും സംസ്കരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പ്ലാസ്റ്റിക് പായ പെട്ടി പൊട്ടി പുറത്തേക്ക് വന്നിരിക്കാം എന്നാണ് പൊലീസിന്‍റെ നിഗമനം.
സാധാരണ രീതിയിൽ ക്രിസ്ത്യൻ ആചരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കം ചെയ്യാറില്ലെന്നതാണ് മൂന്നാമതൊരു മൃതദേഹമുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്. വിലങ്ങാട് സ്വദേശിയായ ആലപ്പാട് സിജോ സ്കറിയയെ കാണാതായതും പ്രശ്നത്തെ രൂക്ഷമാക്കിയിരുന്നു. സിജോയുടെ ബന്ധുക്കളും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.