കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. താമരശേരി കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. ഹോട്ടൽ ഉടമ ദേവദാസിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചന.
ശനിയാഴ്ച രാത്രിയായിരുന്നു യുവതിയുടെ താമസസ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെന്നത്. ഈ സമയത്ത് വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മൂവരും ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
പ്രതികളിൽ നിന്ന് കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച യുവതി ഹോട്ടൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടുകയായിരുന്നു. സംഭവത്തിൽ നട്ടെല്ലിനടക്കം പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയാണ്.
മൂന്ന് മാസത്തോളമായി യുവതി സങ്കേതം ഹോട്ടലിൽ ജീവനക്കാരിയാണ്. ഹോട്ടൽ ഉടമ പെൺകുട്ടിയുടെ വിശ്വാസ‍്യത ലഭിച്ച ശേഷം പ്രലോഭനത്തിന് ശ്രമിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് കുടുംബം അവകാശപ്പെട്ടു.