ആർ. ചന്ദ്രശേഖരൻ
കൊച്ചി: ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ പ്രോസിക‍്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പരിഷ്കരിച്ച ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ നൽകി. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമർശങ്ങൾ പൂർണമായും വ‍്യവസായ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികൾക്കെതിരേ പ്രഥമദൃഷ്ട‍്യാ വ‍്യക്തമായ തെളിവുകളുണ്ടെന്ന ബോധ‍്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പ്രോസിക‍്യൂഷൻ അനുമതിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഹൈക്കോടതിയുടെ സമ്മർദം മൂലം പ്രോസിക‍്യൂഷന് അനുമതി നൽകുന്നുവെന്നായിരുന്നു ആദ‍്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഉത്തരവ് പുതുക്കി ഇറക്കിയത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്ന ഭാഗം ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ചയോടെ പുതുക്കിയ ഉത്തരവ് കോടതിയിൽ സമർപ്പിച്ചേക്കും. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.