ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗബാധ ചെറുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ 15നകം മൈക്രോ പ്ലാൻ തയാറാക്കണം. കൊതുകുജന്യ രോഗങ്ങൾ വർധിക്കാനിടയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
പേവിഷബാധ പ്രതിരോധ വാക്സിനെതിരായ പ്രചരണം അപകടകരമാണ്. ഇത്തരം പ്രചരണങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കണം. ഒരുമാസം നീളുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ മേളകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തണം.
രാവിലെയും രാത്രിയും പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് സംഘത്തിന്‍റെ പ്രത്യേക പരിശോധനയ്ക്കും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.