തിരുവനന്തപുരം: സിപിഎം നേതാവ് പി. ജയരാജൻ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ചതിനെ ന‍്യായീകരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ നേതാക്കൾ കാണുന്നത് സ്വാഭാവികമാണെന്നും ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ‍്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകൾ ഉണ്ടാവാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്.
ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉറച്ച നിലപാടാണ് വേണ്ടത്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തമായ അന്വേഷണം നടത്തും. ഉത്തരവാദികൾക്കെതിരേ ശക്തമായ നിയമനടപടികൾ ഉറപ്പു വരുത്തിയതായും മുഖ‍്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ എംഎൽഎമാരുടെ ചോദ‍്യങ്ങൾക്കാണ് മുഖ‍്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. ജനുവരി അഞ്ചിനായിരുന്നു പെരിയ കേസ് പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. ജയരാജൻ പ്രതികളെ കണ്ട് പുസ്തകവും നൽകിയാണ് മടങ്ങിയത്.