മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു
കോട്ടയം: മെഡിക്കൽ കോളെജിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചതിനെത്തുടർന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ അപകടസ്ഥലം സന്ദർശിച്ചു. ആരോഗ‍്യമന്ത്രി വീണാ ജോർജ്, മന്ത്രി വി.എൻ. വാസവൻ എന്നിവർക്കൊപ്പമായിരുന്നു മുഖ‍്യമന്ത്രി സന്ദർശനം നടത്തിയത്.
അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്‍റെ വീട് മുഖ‍്യമന്ത്രി സന്ദർശിക്കും. പ്രതിഷേധം ഉണ്ടാവാനുള്ള സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മകളുടെ ശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു ബിന്ദുവും ഭർത്താവും മെഡിക്കൽ കോളെജിലെത്തിയിരുന്നത്. അപകടം നടന്ന് രണ്ടര മണിക്കൂറുകൾക്കു ശേഷം രക്ഷാപ്രവർത്തകർ ബിന്ദുവിനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. കുളിക്കാൻ വേണ്ടിയാണ് തകർന്നു വീണ കെട്ടിടത്തിലേക്ക് ബിന്ദു പോയിരുന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്റ്ററെ ചുമതലപ്പെടുത്തിയതായി ആരോഗ‍്യമന്ത്രി വ‍്യക്തമാക്കി.