ജയകൃഷ്ണൻ
മംഗളൂരു: ടാക്സി ഡ്രൈവർക്കെതിരേ വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ മലയാള നടൻ ജയകൃഷ്ണൻ അടക്കം മൂന്നു പേർക്കെതിരേ കേസെടുത്തു. ടാക്സി ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ കർണാടകയിലെ ഉർവ പൊലീസാണ് കേസെടുത്തത്.
വ‍്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രക്കായി ഊബർ ടാക്സി വിളിച്ചിരുന്നു. മംഗളൂരുവിലെ ബെജൈ ന‍്യൂ റോഡാണ് പിക്കപ്പിനായി നൽകിയിരുന്നത്. ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ തുടർന്നുള്ള സംഭാഷണത്തിനിടെ ജയകൃഷ്ണനും സുഹൃത്തുക്കളും ഡ്രൈവറെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഹിന്ദിയിൽ മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചതായും മലയാളത്തിൽ കുടുംബത്തിനെതിരേ മോശമായി സംസാരിച്ചതായും അഹമ്മദിന്‍റെ പരാതിയിൽ പറയുന്നു. ബിഎൻഎസ് 352, 353 (2) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.