തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ പതിനേഴുകാരന്‍റെ മരണത്തിൽ പരാതിയുമായി അമ്മ. സുഹൃത്തുകൾ മയക്കുമരുന്ന് നൽകിയെന്ന് മകൻ തന്നോട് പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞു. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്.
ഇന്നലെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി. ഇന്ന് ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. ശക്തമായ ഛർദ്ദിയുമുണ്ടായി. തുടർന്ന് സ്വകാര്യ ആശുപത്രിയുലെത്തി പ്രാഥമിക ചികിത്സ തേടി വീട്ടിലെത്തി. തുടർന്ന് ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവുന്ന വഴി ഇർഫാൻ മരിച്ചു.
മൃതദേഹം പോസ്റ്റുമാർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇർഫാന്‍റെ മരണം അമിത ഡോസ് മയക്കുമരുന്ന് ഉള്ളിൽ ചെന്നതുകൊണ്ടാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.