ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട വാഹനാപകടക്കേസിലെ പ്രധാന പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി.
കെ.എം. ബഷീർ നിയമ സഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് ശാരദാ മുരളീധരന് പരാതി നല്‍കിയത്. നരഹത്യ, തെളിവ് നശിപ്പിക്കൽ ഉള്‍പ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന കേരള കേഡര്‍ ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്‍റ് സെക്രട്ടറിയായി പ്രൊമോഷന്‍ നല്‍കിയതിനെതിരെയാണ് പരാതി.
അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ബാധകമായ ജീവനക്കാര്‍ക്ക് പ്രൊമോഷൻ നല്‍കേണ്ട സാഹചര്യം ഉണ്ടാകുകയും എന്നാൽ അവർ ഇത്തരം ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയുന്നപക്ഷം, അവരെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടിപ്പിക്കാവുന്നതാണെങ്കിലും പ്രൊമോഷന്‍ നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.
പകരം, അവരുടെ പെര്‍ഫോമന്‍സ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു സീല്‍ഡ് കവറില്‍ സൂക്ഷിച്ച് കേസില്‍ നിന്ന് അവര്‍ കുറ്റവിമുക്തരായ ശേഷം മാത്രം അത് പരിഗണിച്ചു പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ പ്രൊമോഷന്‍ നല്‍കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ശ്രീറാമിന്‍റെ കാര്യത്തില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണം എന്നും ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ പ്രൊമോഷന്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.