കോഴിക്കോട്: മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസ്സം സൃഷ്ടിച്ചതിനും അറസ്റ്റിലായ ഗ്രോ വാസുവിന്‍റെ റിമാൻഡ് കാലാവധി കോടതി ഓഗസ്റ്റ് 25 വരെ നീട്ടി. ജാമ്യമെടുക്കില്ലെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് റിമാൻഡ് കാലാവധി നീട്ടിയത്. തന്‍റെ പോരാട്ടം കോടതിയോട് അല്ലെന്നും ഭരണകൂടത്തിന്‍റെ ഇരട്ട നീതിയോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു.
സർക്കാരിന് രണ്ടു തരം നീതിയാണെന്നും ജനങ്ങളെ അങ്ങേയറ്റം അടിമകളാക്കി വച്ചിരിക്കുകയാണെന്നും ഗ്രോ വാസു ആരോപിച്ചു. പിണറായി വിജയൻ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ആണെന്നാണ് വയ്പ്പ്. എന്നാൽ അയാൾ ഏറ്റവും വലിയ കോർപ്പറേറ്റ് ആകാനാണ് ശ്രമിക്കുന്നത്. ഇതൊന്നും ജനങ്ങൾക്കു മനസിലാകുന്നില്ല. അതു മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കുമെന്നു തോന്നുന്നുമില്ല. എന്നാലും മരണം വരെ പോരാട്ടം തുടരുമെന്നും ഗ്രോ വാസു പറഞ്ഞു.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത് കരുളായിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. സംഭവത്തിനു ശേഷം വാസുവിനെതിരേ ലോംഗ് പെൻഡിങ് വാറന്‍റ് നിലവിലുണ്ടായിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ 29ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിനു ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിടാൻ തയാറായെങ്കിലും രേഖകളിൽ ഒപ്പു വയ്ക്കാൻ വാസു തയാറായില്ല. ഇതേ തുടർന്നാണ് റിമാൻഡ് ചെയ്തത്.