pinarayi vijayan | binoy viswam
തിരുവനന്തപുരം: പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്നടക്കം വിട്ടു നിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐയുടെ പൊതു നിലപാട്.
സിപിഎം കേന്ദ്ര നേതൃത്വത്തിലും എതിർപ്പറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിലവിൽ വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ഉയരുമെന്നാണ് സൂചന. എന്നാൽ സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം ആരംഭിച്ചതായാണ് വിവരം. സിപിഐയുമായി വിഷയം ചർച്ച ചെയ്ത് അനുനയിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ വ്യാഴാഴ്ച ഒപ്പുവച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞ് വച്ചിരിക്കുന്ന 1500 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറും.