വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവ് പിടികൂടി.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക ആരോപണങ്ങൾ നിലനിൽക്കെ സമാനമായ വിവാദത്തിൽ അകപ്പെട്ട് എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎ. പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ എംഎൽഎയെ വനിതാ നേതാവിന്‍റെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടി.
വനിതാ നേതാവിന്‍റെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു. രാത്രിയോടെ മാത്രമേ തിരികെയെത്തൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് ചെയ്തതല്ലാതെ പ്രതികരണമുണ്ടായില്ല.
ഇതെത്തുടർന്ന് ഭർത്താവ് സമീപവാസികളുമൊത്ത് വീടിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് എംഎൽഎയെ കണ്ടത്. കാര്യം മനസിലായ ഭർത്താവ് എംഎൽഎയെ കൈകാര്യം ചെയ്തു. വിശദീകരിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു എന്നാണ് വിവരം.
വാഹനം ഏറെ ദൂരെ നിർത്തിയിട്ട ശേഷമാണ് എംഎൽഎ വനിതാ നേതാവിന്‍റെ വീട്ടിലെത്തിയത്. സമീപവാസികളും സംഭവത്തിനു സാക്ഷികളായതിനാൽ ഇത് പുറത്തറിയുകയും ചെയ്തു.
കോൺഗ്രസ് പ്രവർത്തകർ വിഷയം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദേശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം. അടുത്തിടെ ഒട്ടേറെ പരിപാടികൾ നടത്തി മികച്ച എംഎൽഎ എന്ന പേര് സമ്പാദിക്കാൻ ശ്രമിച്ചയാളാണ് ഇപ്പോൾ കുപ്രസിദ്ധിയിലേക്കു നീങ്ങുന്നത്. പാർട്ടിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും, നാട്ടുകാർ പലരും സംഭവത്തിനു ദൃക്‌സാക്ഷികളാണ്.