സിപിഎം സംസ്ഥാന സമ്മേളനം: ഇപിയെ കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതെന്ന് സംഘടന റിപ്പോർട്ട്, സജി ചെറിയാന് മുന്നറിയിപ്പ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സജി ചെറിയാന് വിമർശനം. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരാമർശം. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് വിമർശനം.
മാത്രമല്ല, ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു മാറ്റിയതു തന്നെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇപി സജീവമല്ലാതിരിക്കുന്നതിനാലാണ് കൺവീനർ സ്ഥാനത്തു നിന്നു മാറ്റിയത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തിയില്ല. ഇപിയുടെ പ്രവർത്തന വീഴ്ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഘടന ദുർബലമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോയാൽ മാത്രമേ തുടർഭരണം സാധ്യമാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ തിരുത്തുക തന്നെ ചെയ്യണമെന്നും മുന്നറിയിപ്പ്.
പുതിയ കേഡർമാർക്കിടയിൽ പാർട്ടി വിദ്യാഭ്യാസം കുറയുന്നു. പാർട്ടി കേഡർമാർക്കിടയിലെ തെറ്റു തിരുത്തൽ പൂർണമായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സഹകരണ ബാങ്കുകളിൽ നിന്നു വലിയ തുക ലോണെടുത്ത് തരിച്ചടയ്ക്കാത്ത പ്രവർത്തകരും നേതാക്കളുമുണ്ട്. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായയ്ക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം.