രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ പാർട്ടിയുടെ കോർ കമ്മിറ്റിയിൽ വിമർശനം. ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് സ്വീകരിച്ച നിലപാട് പക്വത ഇല്ലാത്തതാണെന്നും രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമൊത്ത് കൂടിയാലോചനകൾ നടത്തണമെന്നുമായിരുന്നു വിമർശനങ്ങൾ.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ ആക്രമണം സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ല, കൈസ്തവ നയതന്ത്രം അതിരു കടക്കുന്നു തുടങ്ങിയ വിമർശനങ്ങളും കോർ കമ്മിറ്റിയിൽ ഉയർന്നു.
എൻഎസ്എസിന്‍റെയോ എസ്എൻഡിപിയുടേയോ നിലപാട് വ‍്യക്താമായി അറിയാതെ അയ്യപ്പ സംഗമത്തെ എതിർത്തതിൽ തെറ്റുപറ്റിയെന്നും ബിജെപി ഒറ്റപ്പെട്ടുവെന്നും ഇരു കക്ഷികളെയും എതിർപക്ഷത്താക്കി ബിജെപിക്ക് സംസ്ഥാനത്ത് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും നേതാക്കൾ കോർ കമ്മിറ്റിയിൽ പറഞ്ഞു.