തിരുവനന്തപുരം: ദളിത്, ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ കൂട്ടധർണ നടത്തും. ചൊവ്വാഴ്ച രാവിലെ 10 ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും, പ്രകൃതി ദുരന്തങ്ങളും, കൊവിഡും, വികലമായ സാമ്പത്തിക നയങ്ങളും ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ അതിജീവനംതന്നെ അസാദ്ധ്യമാക്കിയിരിക്കയാണെന്ന് സമര സമിതി ചൂണ്ടിക്കാട്ടി. മൈക്രോ ഫൈനാൻസിന്‍റെ പലിശക്കെണിയിൽ കൂടി കുടുങ്ങുന്നതോടെ ആകെയുള്ള കിടപ്പാടത്തിൽ നിന്നും ഏതുനിമിഷവും കുടിയിറക്കപ്പെടുന്ന ദുരവസ്ഥയിലാണ്.
ഭൂപരിഷ്കരണ വഞ്ചനയിലൂടെ മണ്ണിൽ പണിയെടുക്കുന്നവരെ കുടികിടപ്പുകളിലേക്കും, ലക്ഷം വീട് കോളനികളിലേക്കും തള്ളപ്പെട്ടവരെ ബാങ്കുകൾ അവിടെനിന്നും വായ്പാ കുടിശികയുടെ പേരിൽ കുടിയിറക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ കൊണ്ടുവന്ന "റവന്യു റിക്കവറി ജപ്തി തടയൽ ഭേദഗതി നിയമം" നോക്കുകുത്തി മാത്രമാണെന്നും സമിതി കുറ്റപ്പെടുത്തുന്നു.
സർഫാസി, ആർബിട്രേഷൻ ജപ്തി നടപടികളെ തടയാൻ ഈ നിയമം പര്യാപ്തമല്ല. നാടെങ്ങും ജപ്തി പ്രളയമാണ്. കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, കിടപ്പാട ജപ്തി തടയാൻ നിയമം കൊണ്ടുവന്നും ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട ചരിത്ര സന്ദർഭമാണിതെന്നും സമരസമിതി ചൂണ്ടിക്കാട്ടി.