ദാമോദര മേനോൻ
തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് വ‍്യാജ പ്രചാരണം നേരിട്ടതിൽ പ്രതികരണവുമായി ബ്രൂണെയിൽ താമസിക്കുന്ന തൃശ‍്യൂർ കരുമാത്ര സ്വദേശി ദാമോദര മേനോൻ. തന്നെ എന്തിന് സുകുമാരക്കുറുപ്പാക്കിയെന്നും എന്തിന് വേട്ടയാടിയെന്നും ഇതിനു പിന്നിൽ ഗൂഢാലോചന നടന്നെന്നുമാണ് അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചത്.
ആസൂത്രിത വേട്ടയാടലാണ് തനിക്കെതിരേ നടക്കുന്നതെന്നും ഒരു പ്രമുഖ മാധ‍്യമത്തോട് അദ്ദേഹം തുറന്നു പറഞ്ഞു. വ‍്യാജ പ്രചാരണത്തിനു പിന്നിൽ രണ്ട് വ‍്യവസായികളാണെന്നാണ് ദാമോദര മേനോൻ പറയുന്നത്.
രണ്ട് വ‍്യവസായികളും ഒരു യുവാവും താമസസ്ഥലത്ത് അതിക്രമിച്ചു കയറി നിർബന്ധമായി രേഖകൾ പരിശോധിക്കുകയും പിന്നീട് ചിത്രങ്ങൾ സുകുമാരക്കുറുപ്പിന്‍റേതാണെന്ന് പറഞ്ഞ് മാധ‍്യമങ്ങളിലൂടെ വാർത്തയാക്കി മാറ്റുകയായിരുന്നുവെന്നാണ് ദാമോദര മേനോൻ ആരോപിക്കുന്നത്. അവരെ കാലങ്ങളായി അറിയാമെന്നു പറഞ്ഞ ദാമോദര മേനോൻ സുരക്ഷയിൽ ആശങ്കയുണ്ടെന്നും തനിക്ക് കുടുംബത്തോടൊപ്പം താമസിക്കണമെന്നും സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇന്ത‍്യൻ ഹൈക്കമമ്മീഷനും മുഖ‍്യമന്ത്രി വി.ഡി. സതീശനും ഉടനെ ഇടപെടണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ‍്യം. സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തിലെത്തിയതോടെ തിരോധാന കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സുകുമാരക്കുറുപ്പ് ബ്രൂണോയിലുണ്ടെന്ന രീതിയിലുള്ള അഭ്യൂഹവും ഒപ്പം കുറുപ്പിന്‍റേതെന്ന വ്യാജേനയുള്ള ചിത്രവും പ്രചരിച്ചത്.