ദേവാൻഷ് ശൗര്യ
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഡോക്റ്റർമാരെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. രണ്ട് ദിവസത്തിനകം ഹാജരാവണമെന്നാവശ്യപ്പെട്ട് ഡോക്റ്റർമാർക്ക് പൊലീസ് നിർദേശം നൽകി.
ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷമാവും പൊലീസ് തുടർനടപടികളിലേക്ക് കടക്കുക. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്റ്റർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടക്കുന്നത്. പയ്യന്നൂർ സ്വദേശികളുടെ മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരുക്കേൽക്കുകയായിരുന്നു. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരുന്നു.
തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. സംഭവത്തിൽ അനസ്തീഷ്യ നൽകിയ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്റ്ററായ അഞ്ജലി പൊതുവാളിനെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.