പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി പ്ലസ് വൺ വിദ്യാർഥി. പാലക്കാട് ആനക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുണ്ടായിട്ടും ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടു വന്നത്. കുട്ടിയെ സ്‌കൂൾഅധികൃത൪ സസ്പെൻഡ് ചെയ്തു.
പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയായിരുന്നു. മൊബൈൻ ഫോൺ തിരികെ തരാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കുട്ടി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. പിന്നാലെയായിരുന്നു വിദ്യാർഥിയുടെ കൊലവിളി.
ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർഥിയുടെ ഭീഷണി. ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാർഥി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു.
എന്നാൽ ഇതുകൊണ്ടും പ്രധാന അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു വിദ്യാർഥിയുടെ ഭീഷണി. സംഭവത്തിൽ സ്‌കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകിയതായാണ് വിവരം.