ഒഴുക്കിൽപെട്ട് മുങ്ങിത്താണപ്പോഴും രക്ഷപെടാനുള്ള ചെറിയ ശ്രമം പോലും നടത്തിയില്ല; ചില്ലിക്കൊമ്പന്‍റേത് ആത്മഹത്യ?
file image
പാലക്കാട്: ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച് ധാരണയുള്ളവർ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്.
കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാനുള്ള ശ്രമിച്ചില്ലെന്നതാണ് ആത്മഹത്യയാണെന്ന സംശയം ബലപ്പെടുത്തിയത്. ആനയെ കരക്കുകയറാന്‍ ആളുകൾ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ചില്ലിക്കൊമ്പന്‍ അതിനുശ്രമിച്ചില്ല. ശാരീരിക അവശതകളോ പ്രയാധിക്യമോകൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ടെന്നതിന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രശസ്ത വേട്ടക്കഥാകാരനായ കെന്നത്ത് ആന്ഡേഴ്സന്റെ 'ദി ടൈഗര്‍ റോര്‍സ്'എന്ന പുസ്തകത്തില്‍ ആനകളുടെ ആത്മഹത്യയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ശാരീരിക അവശതകളോ പ്രയാധിക്യമോകൊണ്ട് വലയുമ്പോള്‍ ആനകള്‍ കയങ്ങളിലിറങ്ങി സ്വയം ജീവൻ അവസാനിപ്പിക്കാറുണ്ടെന്നാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ഭക്ഷണം തീര്‍ത്തും ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങിനിന്ന് കാട്ടാനകൾ മരണം വരിക്കാറുണ്ടെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. ചില്ലിക്കൊമ്പന്‍ ചെരിഞ്ഞതിനു പിന്നാലെ വിദഗ്ധർ ഈ സാക്ഷ്യം ഉയർത്തി ചില്ലികൊമ്പന്‍റേത് ആത്മഹത്യയാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ്.