അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അനുമതി തേടി ബക്കാഡി കമ്പനി എൽഡിഎഫ് സർക്കാരിനെയും സമീപിച്ചതായി രേഖകൾ. 2021ല്‍ അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനാണ് ബക്കാഡി കമ്പനി സീനിയര്‍ മാനെജര്‍ കത്തു നല്‍കിയത്. കത്തു പരിഗണിച്ചാണ് വീര്യം കുറഞ്ഞ മദ്യം കൂടി ഉള്‍പ്പെടുത്തി ഇടതു സര്‍ക്കാര്‍ വിദേശമദ്യ ചട്ടം ദേഭഗതി ചെയ്തതെന്നാണ് വിവരം.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു നൽകാനുള്ള യുഡിഎഫ് സർക്കാർ നീക്കം വിവാദമായതിനു പിന്നാലെയാണ്, 2021 സെപ്റ്റംബര്‍ 17ന് എൽഡിഎഫ് സർക്കാരിനു ബക്കാഡി മാനെജർ നൽകിയ കത്ത് പുറത്തായത്. ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 29ന് തന്നെ തുടര്‍നടപടി ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ നികുതി വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിര്‍വചനം നല്‍കി വിശദ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് അന്നത്തെ എക്സൈസ് മന്ത്രി നിര്‍ദേശിച്ചത്.
ടൂറിസം മേഖലയിലും കോർപ്പറേറ്റ് ഇവന്‍റുകളിലും പ്രിയപ്പെട്ട ഉത്പന്നമാണ് ബക്കാഡി ബ്രീസറും ബക്കാഡി പ്ലസും എന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീ സൗഹൃദ ഉത്പന്നങ്ങളായ ഇവ ഇല്ലാത്തതിനാല്‍ പലരും ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണു ഇവന്‍റുകൾ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ബിയര്‍, വൈന്‍ കാറ്റഗറിക്കൊപ്പം ലോ ആല്‍ക്കഹോളിക്ക് ബിവറേജ് എന്നു കൂടി ഉള്‍പ്പെട്ട കാറ്റഗറി ഭേദഗതി നടപ്പാക്കണമെന്നും ബക്കാഡി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാരിന്‍റെ റവന്യൂ വരുമാന വര്‍ധനയ്ക്കും ടൂറിസം മേഖലയുടെ ഉണര്‍വിനും മുതല്‍ക്കൂട്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മൂന്നു പുതിയ ക്ലാസിഫിക്കേഷനുകളാണു മദ്യത്തില്‍ കൊണ്ടുവന്നത്. ലോ ആല്‍ക്കഹോളിക് ബവ്‌റിജസ് (വീര്യം 0.5%-20), ഹോര്‍ട്ടി ലിക്കര്‍ (വീര്യം 20%-30%), ഹോര്‍ട്ടി വൈന്‍ (വീര്യം പരമാവധി 15.5%) എന്നിങ്ങനെയാണത്. ഇതിന്‍റെ ചുവടുപിടിച്ചാണ് നിലവിലെ സർക്കാർ ബജറ്റിൽ നികുതി നിരക്കുകൾ പ്രഖ്യാപിച്ചത്.