കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി മെട്രൊ മാൻ ഇ. ശ്രീധരൻ ചർച്ച നടത്തുന്നു.
ന്യൂഡൽഹി: കേരളത്തിലെ റെയ്‌ൽ ശൃംഖലയുടെ വികസനത്തിനുള്ള വിവിധ ആശയങ്ങൾ മെട്രൊമാൻ ഇ. ശ്രീധരൻ, റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവുമായി പങ്കുവച്ചു. കൊച്ചിയിൽ നിന്നു മൈസൂരിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കുന്ന നിലമ്പൂർ - നഞ്ചൻഗുഡ പാതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കേരളം ഏറെക്കാലമായി ആഗ്രഹിക്കുന്ന പാതയാണു നിലമ്പൂരിൽ നിന്നു കർണാടകയിലെ നഞ്ചൻഗുഡയിലേക്ക് വയനാട്ടിലൂടെയുള്ള പാത. 2013ൽ റെയ്‌ൽ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിസ്ഥിതി പ്രശ്നമുൾപ്പെടെ വിവിധ കടമ്പകൾ മൂലം നീണ്ടു പോകുകയായിരുന്നു.
അന്നത്തെ യുഡിഎഫ് സർക്കാർ സർവെ ഉൾപ്പെടെ നടപടികൾക്ക് ഡൽഹി മെട്രൊ റെയ്‌ൽ കോർപ്പറേഷനെ ചുമതലപ്പെടുത്തുകയും ആറു കോടി രൂപ വകയിരുത്തുകയും ചെയ്തു.
2016ൽ എൽഡിഎഫ് സർക്കാർ സർവെ നടപടികൾ നിർത്തിവയ്ക്കുകയും അനുവദിച്ച പണം പിൻവലിക്കുകയും ചെയ്തുവെന്ന് ശ്രീധരൻ നേരത്തേ ആരോപിച്ചിരുന്നു.
പദ്ധതിക്കു വേണ്ടി കർണാടക സർക്കാരുമായി താൻ സംസാരിച്ചെന്നും അന്നു ശ്രീധരൻ വെളിപ്പെടുത്തി. പിണറായി സർക്കാർ മുന്നോട്ടുവച്ച തലശേരി - മൈസൂർ പാത കേരളത്തിന് ഗുണം ചെയ്യില്ലെന്നും സാമ്പത്തികമായി ഈ പദ്ധതി ലാഭകരമല്ലെന്നുമാണ് ശ്രീധരൻ ചൂണ്ടിക്കാട്ടുന്നത്.