പി.വി. അൻവറിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്
കൊച്ചി: നിലമ്പൂർ മുൻ എംഎൻഎ പി.വി. അൻവറിനെ ചോദ്യം ചെയ്യാൻ ഇഡി. ബെനാമി ഇടപാടുകളിലൂടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് ഇഡിയുടെ നടപടി. ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പിൽ അൻവറിന്‍റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു.
22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് നടന്നത്. ഒരേ പ്രോപ്പർട്ടി ഈടു വെച്ച് ചുരുങ്ങിയ കാലയളവനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ചയാണ് പി.വി. അൻവറിന്‍റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.
അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നു. അൻവറിന്‍റെ ബിനാമി സ്വത്തിടമപാടുകളും പരിശോധിക്കുകയാണെന്നും ഇഡി വ്യക്തമാക്കി. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്‍റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് സ്ഥാപനം ഉളളത്.
ലോണെടുത്ത തുക അൻവർ മെട്രൊ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റി. 2016ൽ അൻവറിന് 14.38 കോടി സ്വത്താണ് ഉണ്ടായിരുന്നത്. 2021 ആയപ്പോൾ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി വാർത്താക്കുറിപ്പിൽ പറയുന്നു.