വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു; പ്രതിസന്ധി രൂക്ഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിക്കിടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വെള്ളിയാഴ്ചത്തെ ഉപയോഗം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണിത്. വെള്ളിയാഴ്ച മാത്രം 680 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി കുറഞ്ഞു. ഇതോടെ ആകെ ആവശ്യം 5400 മെഗാവാട്ട് വരെ ഉയര്‍ന്നു.
ഏറ്റവും ഉയര്‍ന്ന ഉപഭോഗം രാത്രി പത്തേ കാലിനായിരുന്നു. ഗ്രിഡ് ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ റീജ്യനല്‍ ലോഡ് ഡെസ്പാച്ച് സെന്‍റര്‍ ഇടപെട്ടുവെന്നും കെഎസ്ഇബി. പവര്‍കട്ട് ഈ മാസം മുഴുവനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ ആഹ്വാനം.
ഒക്റ്റോബര്‍ മുതല്‍ മേയ് വരെ ഹ്രസ്വകാല കരാറിലൂടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകക്കാണ് അനുമതി. യൂണിറ്റിന് ശരാശരി വില 10.40 രൂപവരും. കെഎസ്ഇബിയുടെ എല്ലാ കരാറുകൾക്കും കമ്മിഷൻ അനുമതി നൽകിയിട്ടുമില്ല. 83.5 കോടി യൂണിറ്റ് വൈദ്യുതി 749.72 കോടി രൂപക്ക് വാങ്ങാനാണ് കെഎസ്ഇബി കരാറുകള്‍ ഉണ്ടാക്കിയത്. എന്നാല്‍, 34.64 കോടി യൂണിറ്റ് 347.79 രൂപക്ക് വാങ്ങാനുള്ള കരാറുകള്‍ക്ക് മാത്രമാണ് അനുമതി. ഡിസംബറില്‍ സാഹചര്യം വിലയിരുത്തി കെഎസ്ഇബി കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം. വീണ്ടും വൈദ്യുതി വാങ്ങണോയെന്ന് അപ്പോള്‍ തീരുമാനിക്കും.