കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. മാല ആരുടെയാണെന്ന് അറിയാത്തതിനാൽ ആശുപത്രി അധികൃതർ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തുടർന്ന് മാല കുടുംബത്തിന് കൈമാറി. ലീലയുടെ സ്വർണ മാലയും കമ്മലുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് സഹോദരൻ ശിവദാസൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. മൃതദേഹത്തിൽ നിന്നും കിട്ടിയത് സ്വർണ വളകൾ മാത്രമാണെന്നും നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്നുമായിരുന്നു ശിവദാസന്‍റെ പ്രതികരണം.
കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചത്.
ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.