ഗുരുവായൂർ: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റ കൊമ്പൻ ഗോകുലിന്‍റെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതി. ആനയുടെ മുറിവ് ഉണങ്ങി വരുന്നതായി ഡോക്റ്റർമാർ അറിയിച്ചു.
നിലവിൽ ആനക്കോട്ടയിൽ ചികിത്സയിലുള്ള ഗോകുലിന് ഒരാഴ്ച കൂടി മരുന്നുകൾ തുടരുമെന്നും അതിനു ശേഷം നടത്തി നോക്കുമെന്നും ഡോക്റ്റർമാർ വ‍്യക്തമാക്കി. ഗോകുലിനെ കുത്തിയ കൊമ്പൻ പീതാംബരനും ദേവസ്വത്തിന്‍റെ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ആനയുടെ രക്ത സാമ്പിൾ ശേഖരിച്ചിരുന്നു. വെള്ളിയാഴ്ച വനംവകുപ്പ് ഉദ‍്യാഗസ്ഥർ പരിശോധിച്ചിരുന്നുവെങ്കിലും കോടതിക്ക് റിപ്പോർട്ട് നൽകുന്നതിന്‍റെ ഭാഗമായിട്ടാണ് വീണ്ടും രക്തസാമ്പിളെടുത്തത്.
മണക്കുളങ്ങര ക്ഷേത്രത്തിൽ വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ഉത്സവത്തിനിടെ ഗുരുവായൂർ ദേവസ്വത്തിന്‍റെ പീതാംബരനും ഗോകുലും വിരണ്ടോടിയത്. ആന വിരണ്ടോടിയത് മൂലം തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിക്കുകയും 30 ഓളം പേർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു.