സംരക്ഷണം ഉറപ്പാക്കുന്ന 'ആന പ്രതിരോധ മതിൽ'
ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണ് വയനാട്. കാടും പുഴകളും കണ്ണിനു വിരുന്നാകുമ്പോൾ തന്നെ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്ന വന്യജീവികൾ ശാന്തമായ ജീവിതത്തിന് വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നൽകുമ്പോൾ തന്നെ വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ആ പ്രതിസന്ധിയെ നേരിട്ടത്. മനുഷ്യ-വന്യജീവിസംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള നിരവധി ഫലപ്രദമായ പദ്ധതികളിൽ ഒന്നാണ് ആനപ്രതിരോധ മതിലുകൾ. ആനകൾ ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തുന്നത് തടയാൻ ഇത്തരം കൂറ്റൻ മതിലുകളുടെ നിർമാണത്തിലൂടെ സാധിക്കും.
വയനാട് സുൽത്താൻ ബത്തേരിയിൽ കുറിച്യാട് ഫോറസ്റ്റ് റേഞ്ചിൽ പുത്തൻവീട് മുതൽ കണ്ണമൂല വരെ നിർമിച്ചിരിക്കുന്ന ആനപ്രതിരോധ മതിൽആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കിഫ്ബി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഈ മതിലിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
സംരക്ഷണം ഉറപ്പാക്കുന്ന 'ആന പ്രതിരോധ മതിൽ'
വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് കയറുന്നതിൽ നിന്ന് തടയുന്നതിനായി കാടിന്‍റെ അതിർത്തികളിലും റോഡിനോടു ചേർന്നുമാണ് ആനപ്രതിരോധ മതിലുകൾ നിർമിക്കുന്നത്. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് ആനപ്രതിരോധ മതിലുകൾ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു.
കല്ലിൽ നിർമിക്കുന്നതിനാൽ മതിൽ തകർക്കാൻ ആനകൾക്ക് ബുദ്ധിമുട്ടേറും. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികൾക്കായി 220 കോടി രൂപയാണ് വനംവകുപ്പിന് കിഫ്ബി പ്രത്യേകമായി അനുവദിച്ചത്. അതിന്‍റെ ഭാഗമായാണ് ആനപ്രതിരോധമതിൽ നിർമിച്ചിരിക്കുന്നത്. ഇതിനു പുറമേ സോളാർ ഫെൻസിങ്, ആനപ്രതിരോധ കിടങ്ങുകൾ, റെയിൽ ഫെൻസിങ് എന്നിവയും വനാതിർത്തികളിൽ നിർമിച്ചിട്ടുണ്ട്.