നീലക്കുറിഞ്ഞിക്ക് സുരക്ഷ ഒരുക്കും, സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് വനംവകുപ്പ്
ഗൂഡല്ലൂർ: നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ള പ്രവേശനം അനുവദിച്ച് വനംവകുപ്പ്. അപൂർവയിനത്തിൽപ്പെട്ട നീലക്കുറിഞ്ഞി പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനുമാണ് അനുമതി നൽകിയത്. നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികൾ വ്യാപകമായി ചെടികൾ നശിപ്പിച്ചതോടെയാണ് നിക്ഷിപ്ത വനഭൂമിയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിർത്തലാക്കിയത്.
കടുത്ത നിയന്ത്രണത്തോടെയാണ് പ്രവേശനം അനുവദിച്ചത്. ജീവനക്കാരെ നിയോഗിച്ച് ചെടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തും. കൂടാതെ മൈക്കിലൂടെ വനംവകുപ്പ് ജീവനക്കാറഅ് സഞ്ചാരികൾക്ക് നിർദേശവും നൽകും. ജീൻപൂൾ ഗാർഡൻ പാണ്ഡ്യാർ, സൂചി മല, ചന്ദന മല കോഴിപാലം എന്നിവിടങ്ങളിലെ മൊട്ട കുന്നുകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തത്. ഇതോടെയാണ് അപൂർവകാഴ്ചയ്ക്കായി സഞ്ചാരികൾ ഒഴുകിയെത്തിയത്.
ഒരു സ്ഥലത്ത് നിന്നും പറിച്ച് മറ്റൊരു സ്ഥലത്ത് വളർത്താൻ കഴിയാത്ത ചെടിയാണിത്. പരാഗണം പൂർത്തിയാക്കി കൊഴിഞ്ഞു തീരുമ്പോൾ മണ്ണിൽ നിക്ഷേപിച്ച് വിത്തുകളാണ് വീണ്ടും മുളപൊട്ടുന്നത്. കാട്ടു തീ വരെ അതിജീവിക്കാൻ കഴിയുന്ന വിത്തുകളാണ് കുറിഞ്ഞിയുടേത്. അതിനാൽ നീലക്കുറിഞ്ഞ് പറിച്ചുകൊണ്ടുവന്ന് വീട്ടിൽ നടാം എന്ന് കരുതരുത്.