ഇ.പി. ജയരാജൻ
കോട്ടയം: സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കോട്ടയം ഈസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഡിസി ബുക്ക്സ് മുൻ എഡിറ്ററായിരുന്ന എ.വി. ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വ‍്യാജ രേഖ ചമയ്ക്കൽ, ഐടി ആക്റ്റ് ഉൾപ്പെടെയുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് 6 മാസങ്ങൾക്ക് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ആത്മകഥ എഴുതാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, തനിക്കും പാർട്ടിക്കുമെതിരേ നടക്കുന്ന ഗൂഢാലോചനയാണിതെന്നും ഇപി അന്ന് പറഞ്ഞിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.
ഇപിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ആത്മകഥാഭാഗങ്ങൾ എ.വി. ശ്രീകുമാർ ചോർത്തിയെന്നായിരുന്നു ഡിജിപിക്ക് പൊലീസ് നൽകിയ റിപ്പോർട്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപിയും ഡിസി ബുക്സും തമ്മിലുള്ള രേഖാമൂലമുള്ള കരാർ കണ്ടെത്താൻ സാധിച്ചില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.